Wednesday, April 27, 2016

ഭൌമദിനത്തിൽ കാടിനെ തൊട്ട്; കായലും കടലും കണ്ട്....

കുറെനാളായി നികേഷ് പറഞ്ഞുകൊതിപ്പിക്കുന്നു. ‘കാട്ടിൽ കൊണ്ടുപോയി കുരങ്ങിന്റെ കൂടെ കളിപ്പിക്കാം.’ അത് കേട്ടപ്പോൾ കൊതിയൂറിയെങ്കിലും ഭാരിച്ച ദുര്‍ബ്ബല ശരീരം എന്നോട് കലഹിച്ചു. അപ്പോൾ ബുദ്ധി മനസ്സിനും ശരീരത്തിനുമിടയിൽ സമവായത്തിനെത്തി. ‘പിന്നെയാവട്ടെ..പിന്നെയാവട്ടെ..’
തല്‍ക്കാലം ഞാൻ അതനുസരിക്കാൻ തീരുമാനിച്ചു. എന്നാൽ വ്യാഴാഴ്ച വന്ന ഉടനെ നികേഷ് പ്രഖ്യാപിച്ചു. “നാളെ ഞാൻ ലീവാണ്. വേണമെങ്കിൽ നാളെ പോകാം.”
പിണങ്ങിമാറിയ ശരീരത്തെ ആശ്വസിപ്പിച്ചുകൊണ്ട് ഞാൻ തീരുമാനിച്ചു. നാളെത്തന്നെ പോയേക്കാം.
അടുത്ത നടപടി കൂട്ടിനാളെ സംഘടിപ്പിക്കലാണ്. അനിയത്തിയെ വിളിച്ചു. അവൾ എപ്പൊഴേ റെഡി. സുധ ഏഴോമിനെ വിളിച്ചു. അവളും റെഡി.
കുരങ്ങിന് കൊടുക്കാൻ തക്കാളി വാങ്ങണമെന്ന് നികേഷ് പറഞ്ഞപ്പോൾ ഒട്ടും യോജിച്ചില്ല. വിഷമടിച്ചു കൊണ്ടുവരുന്ന തക്കാളിയൊന്നും അവര്‍ക്ക് നല്‍കരുത് എന്ന് തര്‍ക്കിച്ചു. പിന്നെന്ത് കൊടുക്കും? അതൊരു വിഷയമേയല്ല. കുഞ്ഞാങ്ങള വിഷമടിക്കാതെ കുടകുമണ്ണിൽ വിളയിച്ച മണ്ണൻ വാഴക്കുല പടിഞ്ഞാറ്റകത്ത് മൂത്ത് പഴുത്ത് തൂങ്ങിക്കിടപ്പുണ്ടല്ലോ. അത് കൊടുക്കാം എന്ന്‍ ഏകപക്ഷീയമായി തീരുമാനിച്ചു. പ്രത്യേകം ഓര്‍മ്മിപ്പിക്കാനും മറന്നില്ല. ‘അതൊക്കെ കെട്ടിപ്പൊതിഞ്ഞു വെക്കുന്നത് അമ്മയുടെയും നികേഷിന്റെയും ജോലിയാണെന്ന്’. പതിവുപോലെ ഞാൻ അന്നും ചുമ്മാ അങ്ങ് പറഞ്ഞതേയുള്ളൂ. എപ്പോഴും ഞാൻ അങ്ങനെ പറയുകയല്ലേ ഉള്ളൂ. ഒന്നും ചെയ്യാറില്ലല്ലോ.
അങ്ങനെ 2016 ഏപ്രിൽ 22ന് വെള്ളിയാഴ്ച 3മണിക്ക് മനോജിന്റെ പുതുപുത്തൻ ഓട്ടോവാഹനത്തിൽ ഞാനും നികേഷും പള്ളിക്കുന്നിൽ നിന്നും പുറപ്പെട്ടു. ഞങ്ങൾ സസന്തോഷം തളിപ്പറമ്പിലെത്തി. ഇനി യാത്ര അനിയത്തിയുടെ പുത്തൻ കാറിൽ. വഴിയിൽ നിന്നും സുധയും മകളും കൂടി കയറിയപ്പോൾ കാസര്‍ഗോഡ്‌ തൃക്കരിപ്പൂരേക്കുള്ള യാത്രികർ അഞ്ചായി. നികേഷ് ഗൈഡും ഡ്രൈവറും ഒക്കെയായി വനിതാസംഘത്തെ നയിച്ചു.
അപ്പോൾ ഒരു പ്രശ്നം. ഇടയിലെക്കാട്ടിലൂടെ ഞാനെങ്ങനെ നടക്കും. ‘സുനിതയുടെ വീല്‍ചെയറിൽ പോകാ’മെന്നായി നികേഷ്. ഞാനാണെങ്കിൽ അതിൽ രണ്ട് പ്രശ്നങ്ങൾ മുഴച്ചുകണ്ടു. ഒന്ന്‍ വീല്‍ചെയർ എന്നു കേള്‍ക്കുമ്പോഴേ എനിക്ക് അലര്‍ജി വരും. മറ്റൊന്ന്‍ സുനിതയ്ക്ക് അത് അസൌകര്യമാകുമോ എന്ന പേടിയും. ഏതായാലും നികേഷ് തീരുമാനിച്ചുകഴിഞ്ഞു. വണ്ടി കുഞ്ഞിമംഗലത്തേക്ക് തിരിഞ്ഞപ്പോൾ എനിക്ക് പെട്ടെന്ന്‍ ബോധോദയം. “ഓട്ടോ റിക്ഷയിൽ നിന്ന് കുരങ്ങുസോദരര്‍ക്ക് കൊടുക്കേണ്ട പഴം ഇറക്കിയോ?”
യാതൊരു മടിയുമില്ലാതെ നികേഷ് മൊഴിഞ്ഞു. “ഇല്ല.”
ഇത് കേട്ടപ്പോൾ എനിക്ക് തളിപ്പറമ്പിലേക്ക് വരുമ്പോൾ എന്റെ പേഴ്സിൽ നിന്നും നൂറ് രൂപ പറന്നുപോയതിനെക്കാൾ നിരാശ അനുഭവപ്പെട്ടു. ഞാൻ നിരാശക്കടലിൽ നീന്തുമ്പോൾ മറ്റുള്ളവരെന്നെ പിടിച്ചുപൊക്കാൻ ശ്രമിച്ചു.
നികേഷ് ആശ്വസിപ്പിച്ചു. “നമുക്ക് പഴവും തക്കാളിയും നിലക്കടലയും വാങ്ങാം.”
ഗണേഷ്കുമാർ കുഞ്ഞിമംഗലത്തിന്റെ വീടിനു മുന്നിൽ കാർ നിര്‍ത്തി . അവിടുത്തെ അമ്മ ഓടിവന്നു. സുനിത വീല്‍ചെയറിൽ തനിയെ വന്നു. “തിരിച്ചുവരുമ്പോൾ ഇറങ്ങാം”. വീല്‍ചെയറും സംഘടിപ്പിച്ച് വേഗം മടങ്ങി. ഉടനെ കുരങ്ങു സാമ്രാജ്യത്തിലെത്തണം.
കാസര്‍ഗോഡ്‌ ജില്ലയിലെ വലിയ പറമ്പ് പഞ്ചായത്തിൽ തൃക്കരിപ്പൂരിനടുത്തായി ഇടയിലെക്കാട്. കാട് റോഡരികിൽ തന്നെ. ഇടയിലെക്കാട് ശ്രീനാഗാലയം എന്ന ബോര്‍ഡ് വെച്ചതിനടുത്തായി കാർ നിര്‍ത്തിയതും നോക്കിയത് മരത്തിൽ ആരോ കെട്ടിത്തൂക്കിയ പഴക്കുല ഉരിഞ്ഞുതിന്നുന്ന കുരങ്ങന്റെ മുഖത്തേക്ക്.
നികേഷ് ഡിക്കിയിൽ നിന്ന് വീല്‍ചെയറെടുത്ത് എന്നെയിരുത്തി മരത്തിന്റെ കീഴിൽ കൊണ്ടുവെച്ചു. അപ്പൊ എന്താ കഥ! ഒരടി മുന്നോട്ടായിരുന്നെങ്കിൽ ഞാനുമിങ്ങനെ പാടിയേനെ.
‘കാച്ചിക്കാച്ചിപ്പെയ്യള്ള
ആവത് നോക്കി കൊടുക്കള്ള’
കാര്യമറിയാതെ മിഴിക്കേണ്ട. പണ്ട് കോരിച്ചൊരിയുന്ന കര്‍ക്കിടകത്തിൽ കാട്ടിൽ തോലരിയാൻ പോയ സ്ത്രീ മഴ പെയ്യുമ്പോൾ ഒരു മരച്ചുവട്ടിലേക്ക് നീങ്ങിനിന്നു. തണുത്ത് വിറച്ച് നില്‍ക്കുമ്പോൾ ദേഹത്ത് മുകളിൽ നിന്നും ചുടുവെള്ളം വീണപ്പോഴുള്ള ആശ്വാസവും നന്ദിയും ദൈവത്തെ അറിയിച്ചതാണ്. മുകളിലേക്ക് നോക്കാഞ്ഞതുകൊണ്ട് മരത്തിന്റെ മുകളിലിരിക്കുന്ന ദൈവത്തെ അവർ കണ്ടില്ല.
നാണമില്ലാത്തവൻ കണ്ടില്ലേ എന്റെ മുഖത്തുനോക്കി മൂത്രമൊഴിക്കുന്നത്!
എല്ലാവരും മൊബൈലുമായി ഇറങ്ങിയപ്പോൾ പഴമുരിയുന്നവരടക്കം ഓടിവന്നു. നോട്ടം മോബൈൽ ഫോണിൽ. തട്ടിപ്പറിക്കാനുള്ള സാധ്യത മണത്തുകൊണ്ട് നികേഷ് പറഞ്ഞു. “മൊബൈൽ മുറുക്കിപ്പിടിച്ചോ.”
പിന്നെയെല്ലാം ശടപടെന്നു ചെയ്തു. നികേഷ് വണ്ടിയിൽ വാങ്ങിവെച്ച പഴവും തക്കാളിയും തൊണ്ട് പൊളിക്കാത്ത നിലക്കടലയും കൊണ്ടുവന്നു ഞങ്ങള്‍ക്ക് പങ്കിട്ടുതന്നു. ഒരു ഗുണ്ടച്ചെക്കൻ വന്ന്‍ എന്റെ കൈയിൽ നിന്നും അത് തട്ടിപ്പറിച്ചു. പിന്നൊരുത്തി വന്നു. അവൾ അല്പംകൂടി മര്യാദ കാണിച്ചു. പതുക്കെ കൈയിൽ നിന്നെടുത്തു. വാത്സല്യം മൂത്ത് ഞാനൊന്ന്‍ അവളുടെ തലയിൽ തൊടാനാഞ്ഞപ്പോൾ അവൾ തനി കാടത്തിയായി എന്റെ നേരെ നിവര്‍ന്നിരുന്ന് ‍ മുരണ്ടുകൊണ്ട് പല്ലിളിച്ചു. അപകടം. പിന്നെ കേട്ടത് അനിയത്തിയുടെ അലര്‍ച്ചയാണ്. “തൊടണ്ടാ.”
അതിനിടക്ക് സുധ ഒരുത്തനെ പഴം നീട്ടി കൊതിപ്പിക്കാൻ ശ്രമിച്ചു. അവൻ മൈന്‍ഡ് ചെയ്തില്ല. അപ്പോൾ അവൾ പഴംകൊണ്ട് അവനെ ഒന്നുതട്ടി. അമ്പമ്പോ അവൻ വിശ്വരൂപം പ്രദര്‍ശിപ്പിച്ചു. ഒരു കത്തി കിട്ടിയിരുന്നെങ്കിൽ സുധയെ അപ്പോൾ തന്നെ അവൻ കുത്തി മലര്‍ത്തുമായിരുന്നു. അക്ഷര പേടിച്ച് അമ്മയുടെ അടുത്തേക്ക് ഓടിവന്നു. “വേണ്ട..തൊടില്ല..” എന്ന്‍ ക്ഷമാപണം നടത്തിയപ്പോഴാണ് അവനടങ്ങിയത്.
ഈ സമയമത്രയും എന്റെ അടുത്തു വരുന്നവരോട് ഞാൻ സംസാരിച്ചുകൊണ്ടേയിരുന്നു. ചിരിച്ചുകൊണ്ടിരുന്നു. എനിക്ക് സന്തോഷം അടക്കാൻ കഴിയുന്നില്ല. ഇവരൊക്കെ എന്റെ കുടുംബക്കാരാണ്. കൂട്ടുകാരാണ്. പിന്നെങ്ങനെ ഞാൻ അവരോട് സംസാരിക്കാതിരിക്കും!
ഞാൻ ഒരു തക്കാളി കൈയിലെടുത്തതേയുള്ളൂ. രണ്ടുമൂന്നുപേർ എന്നെ വളഞ്ഞു. അതിനിടയിൽ ഒരു ചെറുപ്പക്കാരൻ കുതിച്ചു വന്നു. അവന്റെ ഒരു കൈയിൽ മുഴുത്ത തക്കാളി കണ്ടതുകൊണ്ട് ഞാനത് മറ്റുള്ളവരുടെ നേര്‍ക്ക് നീട്ടിയതും കൈയിലെ തക്കാളി വാകൊണ്ടു കടിച്ചുപിടിച്ച് എന്റെ കൈയിലേതും തട്ടിപ്പറിച്ച് അവനൊറ്റ ചാട്ടം. മരത്തിന്റെ മുകളിലിരുന്ന് രണ്ടുകൈയിലും ഓരോന്ന് പിടിച്ച് അപ്പം പങ്കുവെച്ച കുരങ്ങനെപ്പോലെ മാറിമാറി കടിച്ചുകൊണ്ട് എന്നോട് ചോദിച്ചു. “ഇപ്പെങ്ങനെ?”
അപ്പോഴാണ്‌ കുഞ്ഞിനേയും വയറ്റത്തടുക്കി രണ്ടമ്മമാരുടെ വരവ്. അവര്‍ക്കുണ്ടോ ഇതുപോലുള്ള വാനരപോക്കിരികളോട് മത്സരിക്കാൻ കഴിയുന്നു! അനിയത്തി സങ്കടപ്പെട്ടു. “പാവങ്ങൾ അവര്‍ക്കൊന്നും കിട്ടുന്നില്ല.”
അതിലൊരുത്തി കുഞ്ഞിനെയുമെടുത്ത് എന്റെ അടുത്തേക്ക് വന്നു. അവള്‍ക്കുനേരെ നിലക്കടല നീട്ടിയപ്പോൾ പതുക്കെ അടുത്തിരുന്നു. എന്നിട്ട് അവളുടെ വലതുകൈകൊണ്ട് എന്റെ ചൂണ്ടുവിരലിൽ പിടിച്ചു. ഇടതുകൈകൊണ്ട് കടല എടുത്ത് വായിൽ വെച്ചു. എന്റെ വിരലും ഉള്ളംകൈയും ആ അമ്മ മനസ്സിന്റെ സൌമ്യവും ദീപ്തവുമായ സ്നേഹവും ആര്‍ദ്രതയും തൊട്ടറിഞ്ഞു. കുഞ്ഞിനു നല്‍കുന്ന അതേ വാത്സല്യമാണല്ലോ അവളെനിക്ക് നല്‍കിയത്. എന്റെ കൈക്ക് ബലമില്ലെന്നറിഞ്ഞിട്ടു തന്നെയല്ലേ അവൾ നോവിക്കാതെ അത്രയും മൃദുവായി പിടിച്ചത്. അമ്മയുടെ സ്നേഹവും കരുതലും അവൾ എന്നോട് കാണിച്ചപ്പോൾ എന്നിലേക്കും അത് പകര്‍ന്നു . അവളെയും കുഞ്ഞിനേയും ചേര്‍ത്തുപിടിച്ചു തഴുകാൻ എന്റെ മനസ്സ് കൊതിച്ചു.
അവനെന്തിനാ ആ പെണ്ണിനെ വിരട്ടുന്നത്? ആരോടും ഒന്നും വാങ്ങാൻ സമ്മതിക്കുന്നില്ലല്ലോ. അവൾ കൈ നീട്ടിയാൽ അവൻ കണ്ണുരുട്ടി മുരളും. അപ്പോൾ അവൾ മാറിപ്പോവും. ഓ..അതവന്റെ പെണ്ണാണ്. പെണ്ണ് ആരോടും അടുക്കുന്നത് അവനിഷ്ടമല്ല. അസൂയന്നെ.
നേരത്തെ എന്റെ അനിയത്തി നിര്‍ബ്ബന്ധിച്ച് പിടിപ്പിച്ച വാഴപ്പഴം വാങ്ങി അപ്പോൾത്തന്നെ ഒരുത്തൻ വലിച്ചെറിഞ്ഞിരുന്നു. പഴം തിന്ന്‍ ചെടിച്ചിരുന്ന അവന് വീണ്ടും പഴം കൊടുത്തപ്പോൾ ദേഷ്യം വന്നതാണ്. അവനല്ലേ അത് ഇപ്പോൾ നിലത്ത് നിന്നെടുത്ത് തിന്നുന്നത്. അതേ. അവൻ തന്നെ. കടല തീര്‍ന്നപ്പോൾ ഒരുകൈ നോക്കിയതാണ്.
ഞങ്ങളുടെ കൈയിലെ കടല തീര്‍ന്നപ്പോൾ നികേഷ് അടുത്തുള്ള കടയിൽ പോയി വീണ്ടും വാങ്ങി. കവർ പൊട്ടിച്ച് കുറച്ച് എന്റെ കൈയിലിട്ടു തന്നു. പക്ഷേ, അത് വാങ്ങാൻ അവിടെ ആരുമുണ്ടായിരുന്നില്ല. മൂപ്പനൊരു ശബ്ദം ഉണ്ടാക്കിയപ്പോഴേക്കും മരത്തിലുള്ളവരും നിലത്തുള്ളവരുമെല്ലാം കാട്ടിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു. ‘കൃത്യനിഷ്ഠയില്ലാത്ത മനുഷ്യരെപ്പോലെ കളിക്കാതെ വാ പിള്ളേരെ’ എന്ന്‍ നേതാവ് കല്പിച്ചാൽ അവര്‍ക്ക് അനുസരിച്ചല്ലേ പറ്റൂ. എല്ലാവരും മരവീട്ടിലേക്ക് അന്തിയുറങ്ങാൻ പോയിക്കഴിഞ്ഞു.
രണ്ടു കൈയിലും ചേര്‍ത്തുപിടിച്ച കടല എന്തുചെയ്യണമെന്നറിയാതെ മരത്തിനുചുറ്റും ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് കൂടുകളിലേക്ക് നോക്കി ഞാൻ നെടുവീര്‍പ്പിട്ടു. അതിന് മുകളിൽ മരത്തിന്റെ വള്ളിയിൽ ‘പ്ലാസ്റ്റിക് കാടിനെ നശിപ്പിക്കും’ എന്നെഴുതിയ ബോര്‍ഡ് ഒട്ടിനില്‍ക്കുന്നത് കണ്ട് മിഴിച്ചിരുന്നു.
നികേഷ് വീല്‍ചെയറുരുട്ടി. ഇനി കാടിനുള്ളിലേക്ക്. അതല്പം പ്രയാസമുള്ള പണി തന്നെയാണ്. കാട്ടുവഴിയിലൂടെ കരിയിലകള്‍ക്കും പൊങ്ങി നില്‍ക്കുന്ന വേരുകള്‍ക്കും മുകളിലൂടെ കുതിച്ചും കിതച്ചും അവനെന്നെ കൊണ്ടുപോയി. ഇടയ്ക്ക് മുന്നിലെ ചക്രമുയര്ത്തി് സുധ സഹായിച്ചു. അക്ഷരയും പങ്കജവും ഫോട്ടോയെടുത്ത് സഹകരിച്ചു. ഇടയിലെക്കാട് ശ്രീനാഗാലയത്തിനടുത്താണ് കാട്ടുപാത ഞങ്ങളെയെത്തിച്ചത്. കാടിന്റെ കുളിര്‍മ്മയിൽ ഫോട്ടോയെടുത്ത് രസിക്കുമ്പോഴും എന്റെ മനസ്സിൽ നിന്നും വാനരന്മാർ ഇറങ്ങിപ്പോയില്ല. ഇല്ല. ഇവിടെ നാഗക്ഷേത്രത്തിനടുത്ത് അവർ വരാറില്ലത്രേ.
കാട്ടിൽ നിന്നിറങ്ങാൻ മനസ്സ് വന്നില്ലെങ്കിലും ഞങ്ങൾ പിന്മടങ്ങി. തറവാട്ടിലേക്ക് ഞങ്ങളിനിയും വരും.
കാട്ടിൽനിന്നും കായലിലേക്ക്. വലിയ പറമ്പ് കായലിലെ ബോട്ട് ജെട്ടി വരെ പോയി. കാറ്റ് കായലിലേക്ക് ഇറങ്ങാൻ നിര്‍ബ്ബന്ധിച്ചെങ്കിലും പേടിച്ചിട്ട് പോയില്ല. കരയിലിരുന്നു കണ്ടോളാമെന്നു മന്ത്രിച്ചു.
കായലരികത്തിരുന്നു കഥ പറയാൻ നേരമില്ല. കടല്‍ത്തീരത്ത് പോകണം. അങ്ങോട്ട് പോകുമ്പോൾ അന്തിക്കതിരോനോട് മത്സരിച്ചു പരാജയപ്പെട്ടു. ഞങ്ങളെ വകവെക്കാതെ അങ്ങോർ പൊയ്ക്കളഞ്ഞു. നികേഷിന്റെ കരുത്തിൽ ഒട്ടും അധ്വാനിക്കാതെ വലിയ പറമ്പ് ബീച്ചിലെത്തി. ആഴക്കടലിന്റെ അഗാധതയിൽ എന്റെ ചിന്ത മുങ്ങിത്തപ്പുമ്പോൾ രണ്ടുപേർ അടുത്തെത്തി. വന്നതും അതിലൊരാൾ ചോദിച്ചത് എന്റെ എഴുതിക്കൊണ്ടിരുന്ന പുസ്തകത്തെക്കുറിച്ചാണ്. ആദ്യം ഞാനൊന്ന് അന്തംവിട്ടു. പെട്ടെന്ന് മനസ്സിലായി നികേഷ് പരിചയപ്പെടുത്തിയിട്ടുണ്ട് . അദ്ദേഹം ഗള്‍ഫിലായിരുന്നു. പേര് സൈനുദ്ദീൻ. ഇപ്പോൾ കാസര്ഗോഡ്‌ ബിസിനസ് ചെയ്യുന്നു. അദ്ദേഹം ഫുട്ബോൾ കളിക്കാറുണ്ട്. ശരീരമൊന്ന് ഒതുക്കാനാണ് കളിക്കുന്നത് എന്നദ്ദേഹം കൂട്ടിച്ചേര്ത്തു . വലിയ പറമ്പ് ബീച്ച് സെവന്‍സ് മത്സരം നടക്കുന്നത് ഇവിടെയാണ്‌. ഇപ്പോഴും കുറേപ്പേര്‍ കളിക്കുന്നുണ്ട്. അവിടെ നിന്നാണ് സൈനുദ്ദീൻ ഇറങ്ങി വന്നത്.
ഇരുട്ടുന്നതുവരെ ഞങ്ങൾ കടപ്പുറത്ത് ഇരുന്നു.

മൊത്തെങ്കിലും കാര്‍ന്നുതിന്നാം

എല്ലാവരെയും കാണണം


ആരോ വരുന്നുണ്ട്

സൂര്യന്‍ പിന്നിലായി

നമുക്ക് സ്നേഹിക്കാം

കളിയാക്കേണ്ട.എന്റെ കുടുംബക്കാര്‍ തന്നെ

കണ്ടില്ലേ കാവലിരിക്കുന്നത്

എനിക്ക് കടല ഇഷ്ടമാണ്

പിണക്കത്തിലാണ്

ഹായ് തക്കാളി

രക്ഷപ്പെട്ടു

ആര്‍ക്കും കൊടുക്കില്ല


നിന്നോടല്ലേ പറഞ്ഞത്,വാങ്ങരുതെന്ന്

ഞാനും തരാം

എന്നെ മറന്നോ?

വല്ലതും തരണേ. ഒരു കുഞ്ഞുള്ളതാ



ഓരോരോ കുരുത്തക്കേട്


മോള് വയറു നിറയെ തിന്നോളൂ. കുഞ്ഞുള്ളതല്ലേ



മിടുക്കി


പേടി മാറിയോ?


വീണതെല്ലാം പെറുക്കട്ടെ


നേരത്തെ വലിച്ചെറിഞ്ഞതാണ്.എന്നാലും തിന്നേക്കാം


ങേ..എല്ലാരും പോയോ?


ഇതിലെ...


പാവം നികേഷ്.കാട്ടുപാതയിലൂടെ ഭാരം ചുമന്ന്‍


ഇടയിലെക്കാട് ശ്രീനാഗസ്ഥാനം


കാട്..കാട്


കാട്


കാട്


കാട്


കാടിന്നവകാശി


മെത്തപോലെ


ഇത് ഞാനാര്‍ക്ക് നല്‍കും?


ഒരേയൊരനിയത്തി

ഈ മരത്തണലില്‍


നമുക്കൊന്നിച്ചിരിക്കാം


ഇവിടങ്ങ്‌ കൂടിയാലോ


പ്ലാസ്റ്റിക്മയം


ഇവിടെ എനിക്കും ജീവിക്കണം



ഇനി അല്പം കായല്‍ കാഴ്ചകള്‍

ശാന്തമാം വിടവാങ്ങല്‍ (വലിയ പറമ്പ് കായല്‍)

വലിയ പറമ്പ് ബോട്ട് ജെട്ടി

കൂടപ്പിറപ്പിന്റെ കൈത്താങ്ങില്‍





എല്ലാവരുമുണ്ട്


മടങ്ങാന്‍ മനസ്സില്ലാതെ




വലിയ പറമ്പ് ബീച്ചില്‍
കാറ്റെന്നെ കടലിലിടുമോ?

സാഗരത്തിനോടു കിന്നാരം പറയും സാന്ധ്യമേഘം


സൈനുദ്ദീനും കൂട്ടുകാരനും

2 comments:

Unknown said...

പൂർവ്വജന്മ സ്മൃതികൾ എപ്പോഴും അവരെകോൾമയിർ കൊള്ളിക്കും. അത് ഒരു ധ്യാനനിമഗ്നമായ മനസ്സുകൾക്കേ സാധിക്കൂ

Pheonix said...

നന്നായിട്ടുണ്ട് ചേച്ചീ!